Friday, November 27, 2009

ഒരു ബ്ലോഗിന്റെ അന്ത്യം

ഞാന്‍ എഴുതിയതെല്ലാം നിനക്കുവേണ്ടിയായിരുന്നു,
ഞാന്‍ ചിരിച്ചതും, കരഞ്ഞതും, പ്രണയിച്ചതും,
സ്വപ്‌നങ്ങള്‍ കണ്ടതുമെല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു.

അവസാനം,
ലക്‌ഷ്യം നേടാനാവാത്ത ദുഖവും പേറി ഞാന്‍ ഇവിടെ മരിക്കട്ടെ,
കൂടെ ശിധിലങ്ങലായ കുറെ ഏറെ സര്‍ഗവാസനകളും.

കാലങ്ങളോളം ഞാന്‍ ഇവിടെ ഒരു ശിലയായി കിടക്കട്ടെ,
നിന്റെ പാദ സ്പര്‍ശനമെറ്റ് മറ്റൊരു അഹല്യയായി പുനര്‍ജനിക്കാന്‍!!!

Sunday, November 1, 2009

(എന്റെ) ദുഃഖം

നിക്കെന്റെ ഭാവന നഷ്ടപ്പെട്ടിരിക്കുന്നു,
എഴുതിത്തീരാത്ത അക്ഷരങ്ങള്‍ക്കിടയില്‍,
പറഞ്ഞുതീരാത്ത നൊമ്പരങ്ങള്‍ക്കിടയില്‍,
പ്രണയിച്ചുതീരാത്ത സ്വപ്നങ്ങള്‍ക്കിടയില്‍,
എവിടെയോ, എവിടെയോ വച്ചു
എനിക്കെന്റെ ഭാവന നഷ്ടപ്പെട്ടിരിക്കുന്നു!!

തിരഞ്ഞു പോകാത്ത വഴികളില്ല,
ചികഞ്ഞു നോക്കാത്ത ചിന്തകളില്ല,
മുട്ടിനോക്കാത്ത വാതിലുകളില്ല,
എന്നിട്ടും എനിക്കെന്റെ ഭാവന തിരിച്ചുകിട്ടിയില്ല!!

ഒടുവിലാണ് എനിക്ക് മനസിലായത്,
എനിക്ക് നഷ്ടമായത് എന്റെ ഭാവന അല്ല,
അതെന്റെ ജീവിതം തന്നെ ആയിരുന്നു എന്ന്!!!

Thursday, October 22, 2009

തോന്ന്യാക്ഷരങ്ങള്‍

ക്ടോബറിലെ പകലുകള്‍ക്ക്‌ ആയുസ് കുറവാണ്. കാലം തെറ്റി വരുന്ന മഴ കൂടി ആവുമ്പോള്‍ ഇരുട്ട് പെട്ടെന്ന് കടന്നു വരും. ആവര്‍ത്തന വിരസമായ മറ്റൊരു പകലിന്റെ അവസാനം സിദ്ധാര്‍ഥ് ഓഫീസ് വിട്ടിറങ്ങി. എപ്പോഴോ തുടങ്ങിയ മഴ തോര്‍ന്നിരുന്നു. മരത്തിന്റെ ഇലകളില്‍ അവസാന മഴത്തുള്ളിയും താഴേക്ക്‌ വീഴാന്‍ വെമ്പല്‍ കൊണ്ട് നിന്നു. പെട്ടെന്ന് എവിടെയോ നിന്നു വന്ന കാറ്റ് ഒരു ചാറ്റല്‍ മഴ പെയ്യിച്ചു എങ്ങോട്ടോ പോയി.

ഓഫീസില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍, വാഹനങ്ങളുടെ വെപ്രാള പാച്ചില്‍ ആയിരുന്നു റോഡ്‌ മുഴുവനും. എല്ലാവരും എന്തൊക്കെയോ നേടാനുള്ള ഒരുതരം മത്സരം പോലെ ആരെയും കാത്തുനില്‍ക്കാതെ എങ്ങോട്ടൊക്കെയോ പാഞ്ഞു പോയ്കൊണ്ടിരുന്നു. മഴയുടെ തണുപ്പെന്ന കാരണം പറഞ്ഞുകൊണ്ട് ബൈക്കിന്റെ പുറകില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന കാമുകി, ആരുടേയും കണ്ണില്‍ പെടുന്നില്ല എന്ന തെറ്റ് ധാരണയോടെ കര്‍ട്ടന്‍ താഴ്ത്തിയ ഓട്ടോയില്‍ തോട്ടുരുമിക്കൊണ്ട് കുശലം പറയുന്നവര്‍, ഒരു ദിവസത്തെ ജോലിയുടെ മുഴുവന്‍ ക്ഷീണവും, അടുത്ത ദിവസത്തെ ജോലിയുടെ ടെന്‍ഷനും കൊണ്ട് തലപുകഞ്ഞു കൊണ്ട് പോകുന്നവര്‍, എപ്പോഴോ തുടങ്ങിയ, എപ്പോഴോ അവസാനിക്കുന്ന മെട്രോ റെയില്‍ ന്റെ പണിക്കാര്‍, പിന്നെ എങ്ങോട്ടൊക്കെയോ പോകുന്ന ഒരുപാട് ആളുകള്‍, അങ്ങനെ എല്ലാവരും കൂടി റോഡില്‍ ഒരു വലിയ ട്രാഫിക്‌ ജാം തന്നെ ഉണ്ടാക്കിയിരുന്നു.

ഓഫീസില്‍ നിന്നു ഇറങ്ങി എങ്ങോട്ട് പോണം എന്നറിയാതെ സിദ്ധാര്‍ഥ് വിഷമിച്ചു നിന്നു. ആരെയെങ്ങിലും കൂട്ടിനു വിളിക്കാം എന്ന് വിചാരിച്ചാല്‍ എല്ലാരും തിരക്കായിരിക്കും. എല്ലാവര്ക്കും ചെയ്യാന്‍ എന്തൊക്കെയോ ഉണ്ട്, പക്ഷെ ഈ ഇടെ ആയി സിദ്ധാര്‍ഥ് ത്തിനു മാത്രം ഒന്നും ചെയ്യാന്‍ ഇല്ലാത്തതു പോലെ. പിന്നെ ഫുട്പാത്തിലൂടെ ഇറങ്ങി നടന്നു, എന്നും നടക്കാറുള്ള അതെ വഴികളിലൂടെ. സ്ഥിരമായ വഴികള്‍ ആയതു കൊണ്ട് സിദ്ധാര്‍ഥ് നു എല്ലാം പരിചയമാണ്. ഗേറ്റില്‍ നില്‍ക്കുന്ന വാച്ച് മാന്‍ , അടുത്ത പെട്രോള്‍ ബങ്ക് ലെ കരുത്തിട്ടാനെങ്ങിലും സുന്ദരിയായ പെണ്‍കുട്ടി , സൈകിളില്‍ ചായ വില്‍ക്കുന്ന തമിഴന്‍ ചെക്കന്‍, ഉന്തുവണ്ടിയില്‍ കടല വറുക്കുന്ന കൊഴികൊടുകാരന്‍ ചേട്ടന്‍ , അങ്ങനെ എല്ലാം എല്ലാം.

നേരെ നടന്നു കയറിയത് അടുത്ത ജന്ക്ഷനിലെ ബാറിലോട്ടയിരുന്നു. വാതില്‍ക്കല്‍ നില്‍ക്കുന്ന, നരച്ച യുനിഫോമും , കീറിയ തൊപ്പിയും ഇട്ട വയസന്‍ കാവല്‍ക്കാരന്‍ എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്തു വാതില്‍ തുറന്നു കൊടുത്തു. ബാറില്‍ സിദ്ധാര്‍ഥ് സ്ഥിരമായി ഇരിക്കാറുള്ള സീറ്റ്‌ ഒഴിഞ്ഞു കിടന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അങ്ങിങ്ങായി കുറച്ചു പേര്‍ മാത്രമേ അവിടെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. സീറ്റില്‍ ഇരുന്നപ്പോഴേക്കും വെയിറ്റര്‍ ഒരു കുപ്പി ബ്രാണ്ടി ഉം , ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ ഉം , ഒരു ഗ്ലാസും , ഒരു പ്ലേറ്റ് വറുത്ത കടലയും കൊണ്ട് വച്ചിട്ട് പരിചയ ഭാവേന ഒരു ചിരിയും ചിരിച്ചിട്ട് പോയി. അവിടെയും എല്ലാവരും സിദ്ധാര്‍ഥ് നു പരിചയം ഉള്ളവരാണ്, കാരണം കുറച്ചു നാളുകളായി സിദ്ധാര്‍ഥ് ന്റെ പകലുകള്‍ മരിക്കുന്നതും , രാവുകള്‍ ജനിക്കുന്നതും അതെ ബാറില്‍ , അതെ സീറ്റില്‍ തന്നെ ആയിരുന്നു.

സമയം കഴിയും തോറും ആള്‍ക്കാരുടെ എണ്ണം കൂടി കൂടി വന്നു. പതുക്കെ പാടിക്കൊണ്ടിരുന്ന ഏതോ കന്നഡ പാട്ടിന്റെ ശബ്ദത്തിനു മുകളില്‍ ആള്‍ക്കാരുടെ സന്തോഷങ്ങളും, വേദനകളും, സ്വപ്നങ്ങളും തല നീട്ടി പുറത്തു വന്നു. അവിടെ വരുന്ന എല്ലാവര്ക്കും സത്യങ്ങള്‍ മാത്രമേ പറയാന്‍ കഴിയു എന്ന് സിദ്ധാര്‍ഥ് നു തോന്നി. ഒരു പക്ഷെ ഒരു കുമ്പസാര കൂടും ഇത്ര അധികം സത്യങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. മറ്റുള്ളവരുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ സിദ്ധാര്‍ഥ് മാത്രം തനിച്ചിരുന്നു. മൊബൈല്‍ ഫോണിലെ അഡ്രസ്‌ ബുക്കില്‍ കണ്ണോടിച്ചപ്പോള്‍ ഒരു പാട് മുഖങ്ങള്‍ തെളിഞ്ഞു വന്നു. അവരോടൊക്കെ എന്തൊക്കെയോ സംസാരിക്കണം എന്ന് സിദ്ധാര്‍ഥ് നു തോന്നി. പക്ഷെ വിളിക്കാനും സംസാരിക്കാനും ധൈര്യം ഇല്ലാത്തതു കാരണം , അഡ്രസ്‌ ബുക്കിലെ അടുത്ത നമ്പര്‍ തിരഞ്ഞു പോയി. അവസാനത്തെ നമ്പര്‍ ഉം കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു വിഷമത്തോടെ മൊബൈല്‍ ഫോണ്‍ ടേബിളിനു മുകളില്‍ വച്ചു . പിന്നെയും എടുത്തു അഡ്രസ്‌ ബുക്ക്‌ തിരയാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം എത്ര തവണ ചെയ്യും എന്ന് സിദ്ധാര്‍ഥ് നു പോലും ഒരു കണക്കുണ്ടാവാറില്ല.

തലയ്ക്കു കനം കൂടി വരുന്നതിനു കണക്കായി, പുറത്തെ ഇരുട്ടിനും കനം കൂടിക്കൊണ്ടിരുന്നു. പിന്നെയും ഒരു പാടുപേര്‍ വന്നു , ഒരു പാടുപേര്‍ പോയി. ഒരു പാട് സങ്ങടങ്ങളും, സന്തോഷങ്ങളും, വേദനകളും അവിടെയാകെ തങ്ങി നിന്നു.

ബാറുകാരന്‍ ചെക്കന്‍ വന്നു പറഞ്ഞപ്പോഴാണ് സിദ്ധാര്‍ഥ് വാച്ചിലേക്ക് നോക്കിയത്. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. വെയിറ്റര്‍ കൊടുത്ത ബില്‍ പേ ചെയ്തു തിരിച്ചിറങ്ങുമ്പോള്‍ , നേരത്തെ സല്യൂട്ട് ചെയ്തു വാതില്‍ തുറന്നു തന്ന വയസന്‍ കാവല്‍ക്കാരന്‍ ഒരു വരണ്ട ചിരിയുമായി ഒരു സല്യൂട്ട് കൂടി കൊടുത്തു. എന്നും പതിവുള്ളത് പോലെ, സിദ്ധാര്‍ഥ് പേഴ്സ് ലെ ബാക്കി ഉണ്ടായിരുന്ന ചില്ലറകള്‍ അയള്‍ക്കിട്ടുകൊടുത്തു പുറത്തേക്കിറങ്ങി.

റോഡിന്റെ മൂലയ്ക്ക് കൂട്ടിയിരുന്ന വേസ്റ്റ് കൂനയില്‍, ഭക്ഷണത്തിന് വേണ്ടി കുറെ ചാവാലി പട്ടികള്‍ കടി പിടി കൂടി. ദിക്ക് മാറി വന്നത് കൊണ്ടാവാം, ഒരു പട്ടിയെ ബാക്കി എല്ലാ പട്ടികളും കൂടി കുരച്ചു കൊണ്ട് ഓടിച്ചു. വാലും ചുരുട്ടികൊണ്ട്‌ അത് ഇരുട്ടിലേക്ക് എങ്ങോട്ടോ ഓടിപോയി.

ഇരുട്ടില്‍, ഭ്രാന്തിന്റെ വഴികളിലൂടെ നടക്കുമ്പോള്‍ സിദ്ധാര്‍ഥ് ന്റെ ഉള്ളില്‍ മറ്റൊരു ലഹരിയുടെ ആവേശം തികട്ടി വന്നു. എപ്പോഴോ മനസ്സില്‍ വീണ ആ ലഹരിയുടെ ബീജം വളര്‍ന്നു വളര്‍ന്നു ഒരു വലിയ ഭീമാകാരനായ മൃഗമായി മാറിയിരുന്നു സിദ്ധാര്‍ഥ് ന്റെ മനസ്സില്‍ അപ്പോള്‍.

അര്‍ദ്ധരാത്രിയില്‍, റോഡരികില്‍ മനുഷ്യമാംസത്തിനു വേണ്ടി സിദ്ധാര്‍ഥ് വിലപേശി. ഒരു നിമിഷത്തേക്ക് സിദ്ധാര്‍ഥ് നു അവനോടു തന്നെ അറപ്പ് തോന്നി. പക്ഷെ അകത്തു കത്തുന്ന മദ്യവും, ഒരു തരം ഭ്രാന്തമായ ആവേശവും സിദ്ധാര്‍ഥ് നെ കാര്‍ന്നു തിന്നുകയായിരുന്നു. പേശി ഉറപ്പിച്ച കാശും കൊടുത്തു, ഒരുത്തിയേയും കൂട്ടി, ഇരുട്ടില്‍ ഒരു മറ അന്വേഷിച്ചു നടന്നു.

വാതില്‍ തള്ളി തുറന്നപ്പോള്‍, മദ്യത്തിന്റെയും, സിഗരറ്റിന്റെയും ഒരു തരം വൃത്തികെട്ട മണം സിദ്ധാര്‍ഥ് ന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി.തുറന്നിട്ട ജനലിലൂടെ പുറത്തെ സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചം മുറിയിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു.പിന്നെ മുറിയിലെ അരണ്ട വെളിച്ചത്തില്‍ , അവര്‍ കലിയുഗത്തില്‍ നിന്നും ദ്വാപര യുഗവും , ത്രെതായുഗവും പിന്നിട്ടു യുഗങ്ങളോളം പിന്നിലോട്ടു പോയി. അവിടെ അവര്‍ മൌട്ങല്യനും, നാലായനിയുമായി. വൃദ്ധനും , കുഷ്ട്ട രോഗിയുമായ മോട്ങല്യനെ അവള്‍ ശുശ്രൂഷിച്ചു. മഹാമുനിയായ മൌട്ങല്യന്റെ കോപത്തിലും , വാശിയിലും തളരാതെ അവള്‍ മുനിവര്യന്റെ പ്രീതിക്ക് പാത്രമായി. സന്തോഷവാനായ മൌട്ങല്യന്‍ നാലായനിക്ക് വരം കൊടുക്കാന്‍ തീരുമാനിച്ചു. വരമായി തന്നെ അഞ്ചു രൂപത്തില്‍ ത്രിപ്തിപെടുത്താന്‍ നാലായനി ആവശ്യപെട്ടു. പിന്നെ മൌട്ങല്യന്‍ മരമായും , കാറ്റായും, മലയായും, മനുഷ്യനായും , അങ്ങനെ പല രൂപങ്ങള്‍ പൂണ്ടു നാലായനിയെ ത്രിപ്തിപെടുത്തി.

പകലിന്റെ ആരംഭത്തില്‍ അവര്‍ സിദ്ധാര്‍ഥ് ആയും, വേശ്യ പെണ്ണായും പുനര്‍ജനിച്ചു. വികാരം ശമിക്കാത്ത അവള്‍ , സിദ്ധാര്‍ഥ് നെ അവിടെ വിട്ടിട്ടു പോയി, അടുത്ത ജന്മത്തില്‍ ഭൂമിയിലെ ദ്രൗപതിയായി ജനിക്കാന്‍. മറ്റൊരു ആവര്‍ത്തന വിരസമായ പകലിന്റെ വരവിനെ ശപിച്ചുകൊണ്ട് സിദ്ധാര്‍ഥ് അവിടെ തന്നെ കിടന്നു.


Friday, August 7, 2009

ഏകാന്തം

"എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ മേലാശാരി ?"

ഇറയത്തു കസേര ഇട്ടിരിക്കുന്ന മേലാശാരിയെ നോക്കി ഒതുക്കുകല്ലില്‍ നിന്നുകൊണ്ട്‌ ആരൊക്കെയോ ചോതിച്ചു, എന്നിട്ട് മെല്ലെ നടക്കല്ലിറങ്ങി. പോകുന്നവരെയും നോക്കികൊണ്ട്‌ ഇടുങ്ങിയ ഇറയത്തു മേലാശരി വെറുതെ ഇരുന്നു.

കുറച്ചു ദിവസമായി എല്ലാവരും ഉണ്ടായിരുന്നു , കുറച്ചു ദിവസം മുന്‍പ് വരെ അവളും. ഇനി ഓരോരുത്തരായി എല്ലാവരും പോകും അവസാനം മേലാശാരി മാത്രമാകും.

ഇത്രയും കാലം അവള്‍ ഉണ്ടായിരുന്നു എന്ന ധൈര്യമായിരുന്നു മേലാശാരിയെ ഓരോ ദിവസവും ജീവിക്കാന്‍ പ്രേരിപിച്ചത്‌ . പ്രായാധിക്യം കാരണം ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കിലും കൂടി ആരെയും ഒരു കാര്യത്തിനും ശല്യം ചെയ്യാതെ മേലാശാരി ജീവിച്ചു. എന്നെങ്കിലും ഒരിക്കല്‍ വീണുപോയാല്‍ , മാറാ ദീനം വന്നു കിടപ്പിലായാല്‍, അവള്‍ ഉണ്ടാവും , എന്നും കൂടെ ഉണ്ടാവും എന്ന ഒരു ജീവിത കാലത്തിന്റെ അനുഭവത്തിന്റെ ധൈര്യം.

അവള്‍ പോയതിനു ശേഷം ഓരോ ദിവസമായി ഉള്ളില്‍ നിന്നും ചോര്‍ന്നു പോകുന്ന ധൈര്യം ഒരു കണ്ണുനീര്‍ തുള്ളിയായി വരണ്ട മുഖത്തിലൂടെ ഒഴുകി താഴെ വീണു.

എങ്ങുനിന്നോ പറന്നു വന്ന ഒരു കാക്ക തെങ്ങിന്റെ ഓലയില്‍ ഇരുന്നു തന്നെ നോക്കുന്നത് മേലാശാരി കണ്ടു. പെട്ടെന്ന് എവിടെയോ ഒരു ആളനക്കം കണ്ടിട്ടാവണം, കരഞ്ഞുകൊണ്ട് കാക്ക എങ്ങോട്ടോ പറന്നു പോയി.

മക്കളും, മരുമക്കളും, ബന്ധുക്കളുമെല്ലാം മേലാശാരിയെ സഹതാപത്തോടെ നോക്കി യാത്ര പറഞ്ഞിറങ്ങുമ്പോള്‍, മേലാശാരി മാത്രം പ്രാര്‍ത്ഥിച്ചു, രാത്രിയാവാതിരിക്കാന്‍ , അല്ലെങ്കില്‍ പകലുകള്‍ ഒരിക്കലും തീരാതിരിക്കാന്‍. പോക്കുവെയില്‍ മുറ്റതുണ്ടാക്കുന്ന നിഴലുകള്‍ക്ക് വലുപ്പം വെക്കുംതോറും മേലാശാരിയുടെ ധൈര്യം കുറഞ്ഞു കുറഞ്ഞു വന്നു.

രാത്രിയില്‍ എങ്ങാനും മൂത്രമൊഴിക്കാന്‍ പുറത്തു ഇറങ്ങേണ്ടി വന്നാല്‍ , എന്നോ ആരോ കൊണ്ടുകൊടുത്ത വളഞ്ഞ ഊന്നുവടിയുമായി നടക്കല്ലിറങ്ങുമ്പോള്‍, എങ്ങാനും ഒന്ന് വീണുപോയാല്‍ , കൈ പിടിച്ചു എഴുന്നെല്പിക്കാന്‍ പോലും അവള്‍ക്കവില്ലെങ്ങിലും കൂടി , അകത്തു തന്നെയും കാത്തു ഒരു ചെറിയ ശ്വാസോച്ച്വാസം ഉള്ളത് തന്നെ ഒരു തരം ധൈര്യമായിരുന്നു മേലാശാരിക്ക്. ഇനി തന്നെയും കാത്തു അങ്ങനെ ഒരു ജീവന്‍ , തന്നെ കുറിച്ച് മാത്രം ഓര്‍ത്തു വിലപിക്കുന്ന ഒരാള്‍ ഇല്ലെന്ന സത്യം ഒരു വേദനയായി മേലാശാരിയെ കവര്‍ന്നു തിന്നാന്‍ തുടങ്ങിയിരുന്നു.

രാത്രിയില്‍ വെറുതെ മകനെയും മരുമകളെയും വിളിച്ചു ശല്യം ചെയ്യുംബോഴൊക്കെ മേലാശാരി അവളോട്‌ ഒരു പാട് തവണ പറഞ്ഞിരുന്നു മിണ്ടാതെ കിടക്കാന്‍, ഒരു തുള്ളി വെള്ളത്തിന്‌ വേണ്ടി കരയുമ്പോള്‍ , അവസാനം ശ്വാസം തൊണ്ടയില്‍ നിന്ന് പോകുമ്പോള്‍ ആരും ഉണ്ടാവാറില്ല എന്നൊക്കെ. അവസാനം അത് തന്നെ സംഭവിച്ചു, മേലാശാരിയും കേട്ടതായിരുന്നു അവസാനത്തെ വിളി, പക്ഷെ ഒരു ജീവിതകാലം മുഴുവന്‍ ഒരു നിഴലായി കൂടെ ജീവിച്ചവളുടെ അവസാനത്തെ കരച്ചിലിന്റെ അര്‍ഥം മേലാശാരിക്ക് പോലും മനസിലായില്ല. ഒരു നിമിഷത്തെ, അല്ലെങ്ങില്‍ ഒരു നിമിഷത്തിന്റെ ശ്രദ്ധ ഇല്ലായ്മയെ മേലാശാരി വെറുതെ ശപിച്ചുകൊണ്ടിരുന്നു.

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് മേലാശാരിക്ക് ഓര്‍മ ഉണ്ടായിരുന്നില്ല, അതിനിടയില്‍ എപ്പോഴോ ഉറങ്ങി പോയിരുന്നു. ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് പറയാന്‍ കൊച്ചുമകള്‍ വന്നു വിളിച്ചപ്പോഴാണ് മേലാശാരി ഞെട്ടി ഉണര്‍ന്നത്. അപ്പോഴേക്കും എല്ലാവരും പോയിരുന്നു. തികഞ്ഞ നിശബ്ദതയിലും ഇരുട്ടിന്റെ അട്ടഹാസം മേലാശാരിക്ക് കേള്‍ക്കാമായിരുന്നു. എപ്പോഴോ പെയ്ത ചാറ്റല്‍ മഴക്കുണ്ടായ ഈയാം പാറ്റകളില്‍ കുറെയെണ്ണം വിലക്കിന് ചുറ്റും ചത്ത്‌ വീണിരുന്നു, ബാക്കിയുള്ളവ നൈമിഷികമായ ജീവനും കൊണ്ട് വിളക്കിനു ചുറ്റും പാറി നടന്നു.

മുനിഞ്ഞു കത്തുന്ന വഴിവിളക്കിന്റെ അരണ്ട വെളിച്ചതിലോട്ടു നോക്കിയിരിക്കുമ്പോള്‍ കൊച്ചുമകള്‍ ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു മേലാശാരിയുടെ കൈ പിടിച്ചു എഴുന്നേല്പിച്ചു കൈയും മുഖവും കഴുകിച്ചു. എല്ലാവര്ക്കും തന്നോടുള്ള സ്നേഹവും ബഹുമാനവും വെറും സഹതാപമായി മാറുന്ന കാര്യം മേലാശാരി വേദനയോടെ മനസിലാക്കിക്കൊണ്ടു ആരോടെന്നില്ലാതെ വെറുതെ പറഞ്ഞു ;

"ഇനി എത്ര കാലം ഇങ്ങനെ ജീവിക്കണം" .

അടഞ്ഞ തൊണ്ടയില്‍ നിന്നും ശബ്ദത്തിനു പുറത്തോട്ടു വരാന്‍ ഒരു മടി പോലെ.

ചവച്ചു തുപ്പിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു കടലാസില്‍ പൊതിഞ്ഞു ദൂരേക്കെറിഞ്ഞു അവിടെ ഉണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയും വായും കഴുകിയപ്പോഴേക്കും കിടക്കാനുള്ള പായ കൊട്ടി വിരിച്ചു കൊച്ചുമകള്‍ മേലാശാരിയെ വന്നു വിളിച്ചു.


അടുത്ത മുറിയിലെ ഒഴിഞ്ഞ കട്ടിലിലോട്ടു നോക്കി വെറുതെ കിടക്കുമ്പോള്‍ മേലാശാരി വെറുതെ ആലോചിച്ചു, ഇനിയും എത്ര കാലം, എത്ര കാലം ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കണം? പിന്നെ പ്രാര്‍ത്ഥിചു പുതപ്പും മൂടി കണ്ണുമടച്ചു കിടന്നു.

കരചരണ കൃതം : കായജം കര്മജം :

ശ്രവണ നയനാജം : മാനസം വാപരാധം .

വിതിതമാവിഹിതം : സര്‍വമേതക്ഷമാസ് :

ജയ ജയ കരുണാബ്തെ ശ്രി മഹാദേവ ശംഭോ !!!